Ramada Inn-ലെ വെയ്റ്ററുടെ പണി വാണില്ല. നലാം നാൾ പതിവുപോലെ മത്തായി ഒപ്പിട്ട് കയറാൻ നോക്കിയപ്പോൾ, കാവൽക്കാരൻ മെല്ലെ തടഞ്ഞു. 15 ആളേ വേണ്ടൂ, അത്രക്കും ആളെത്തി. പണിക്കു വന്ന മത്തായി ഞെട്ടി. ചോദിച്ചപ്പോൾ അറിഞ്ഞു ഓരോ സൽക്കാരപരിപാടിക്കും എത്ര വെയ്റ്റർമാർ വേണമെന്ന് തലേദിവസം നോട്ടീസ്സിൽ എഴുതും, അതനുസരിച്ച് ആദ്യം വരുന്ന അത്രയും പണിയാളർക്ക് ജോലിക്ക് കയറാം. തിരിച്ചുനടക്കുമ്പോൾ തീരുമാനിച്ചു, നാളത്തേ 1 മണിക്കുള്ള പണിക്ക് 11 മണിക്കു തന്നേ വന്നുകയറണം. മത്തായിക്കൂട്ടങ്ങൾ ദിവസക്കൂലിക്കാരായതുകൊണ്ടാണ് ഈയൊരു കടമ്പ.
ഒരുമണിയുടെ പണിക്ക് 11-നേ വന്ന് ഒപ്പിട്ട് കയറിയപ്പോൾ ഒരു ജയത്തിന്റെ ആശ്വാസം നുണഞ്ഞു. നിർദ്ദേശങ്ങൾ നൽകാനായി കേപ്റ്റൻ മത്തായിക്കൂട്ടങ്ങളെ മുറിയിൽ കയറ്റി. കൂട്ടങ്ങളെ ആകെയൊന്ന് ഉഴിഞ്ഞുനോക്കി നിർദ്ദേശിക്കാൻ ഒരുങ്ങുമ്പോൾ കേപ്റ്റൻ പെട്ടെന്ന് മത്തായിയെ കണ്ടു. കണ്ണുകളിടഞ്ഞു. പന്തിക്കേട് എന്തോ ഉണ്ടെന്ന് തോന്നിയ മത്തായിക്ക് കേപ്റ്റന് നേരെ നോക്കാൻ പേടി. “ഓഹോ..Matthaayi is in...Thilak is not here... hmm...Matthaayi is new, Thilak should have been here instead of him...anyway...guyz, lemme tell you..." ചുറുചുറുക്കില്ലാത്ത താൻ ഒരു ഭാരമായിപ്പോയി എന്ന് മത്തായി അറിഞ്ഞു. താൻ നേരത്തേ ചാടിക്കയറിയപ്പോൾ, കളരിയിൽ മുന്തിയ തിലകന് പുറത്തിരിക്കേണ്ടിവന്നതാണ് കേപ്റ്റനെ നിരാശനാക്കിയത്. ആറ്റിക്കുറിക്കി കിട്ടിയ പരിപാടി കൈവഴക്കമില്ലാത്ത താൻ കൊളാക്കുമോ എന്ന പേടി കേപ്റ്റന്റെ പോലെ തനിക്കും ഉണ്ടായി.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കിട്ടുന്ന ഈ ഉദ്യോഗം ഒരു മാസത്തെ ചിലവിന്റെ പകുതിപോലും ചുമക്കുന്നില്ല എന്ന പേടി ചേട്ടനെ അറിയിച്ചപ്പോൾ, മൂപ്പര് ജോലി ചെയ്യുന്ന അലക്കുകടയിൽ പ്രതിമാസം 800 രൂപക്ക് നിയമനം തരമാക്കിതന്നു. ഒരു കട്ടൻച്ചായയോ, പാൽച്ചായയോ കുടിക്കാതെ, കുടി-വലികളില്ലാതെ, മുറിയിലെ മാസചിലവ് ചിലപ്പോൾ 855, 830, 845 എന്നീ ഏറ്റക്കുറച്ചിലുകളിലൂടെ നീങ്ങുമ്പോൾ, ശമ്പളം അണുവിട മാറാതെ 800-ൽ കുറ്റിയുറപ്പിച്ചു. മെല്ലെ മെല്ലെ പെരുകിവരുന്ന കടത്തിനെതിരെ 250 രൂപയുടെ ഒരു തടയണ അമ്മയോട് ചോദിച്ച് വാങ്ങി. ബോംബെയിലെത്തിയാൽ ഞാൻ എല്ലാം ശരിയാക്കിതരാം എന്ന് അമ്മയോട് പറഞ്ഞ വാക്ക് മുളപ്പൊട്ടാതെ മുരടിച്ചു. അലക്കുകടയിൽ വരുന്ന തുണികൾ സീനിയർ പണിക്കാർ തപ്പും, ഒരുതരം സ്കാനിങ്ങ്. പാന്റ്സിന്റേയൊ, കുപ്പായത്തിന്റേയോ കീശയിൽ ഉടമസ്ഥർ മറന്നുപോയ കാശ് അവരുടെ കീശയിലാക്കി അലക്കുയന്ത്രത്തെ അപകടത്തിൽനിന്ന് ഒഴിവാക്കും. അതുകഴിഞ്ഞാൽ ആ തുണികളിൽ നമ്പർ-തുണി തുന്നി മത്തായി മനസിലാവാത്ത ഹിന്ദിക്ക് പുഞ്ചിരിക്കൊണ്ട് ഉമ്മകൊടുത്ത് ദിവസങ്ങൾ കഴിച്ചു.
ശമ്പളം 800-ൽ കുറ്റിയുറപ്പിച്ചപ്പോൾ, ചിലവ് അതിനപ്പുറമുള്ള വിശാലതയിലേക്ക് ഇടക്കും തലക്കും കയറ്‌പൊട്ടിച്ച് പാഞ്ഞു. പൊറുതിമുട്ടിയപ്പോൾ മത്തായി മറുകണ്ടം ചാടാൻ തീരുമാനിച്ചു. ഡെൽഹി. കൂടെപഠിച്ച ഒരു കൂട്ടുകാരൻ സർക്കാർ ശമ്പളത്തിൽ അവിടെ വിലസ്സുന്നുണ്ടായിരുന്നു. ഉടനേ പോന്നോളൂ എന്ന മറുപടിയിൽ തൂങ്ങി 91 മേയിൽ തീവണ്ടി കയറി. പള്ളിക്കൂടം പുസ്തകങ്ങൾ അച്ചടിക്കുന്ന കമ്പനിയിൽ ബില്ലിങ്ങ് ക്ലെർക്കായി പരസഹായമില്ലാതെ കടന്നുകൂടി. 1340 രൂപ ശമ്പളം. ചിലവ് 600-ൽ കൂടണമെങ്കിൽ മത്തായിയോട് ചൊദിക്കണം. അത്രക്ക് സുഖം മത്തായി അന്നേവരെ അനുഭവിച്ചിട്ടില്ല. പോരാത്തതിന്, ദീപാവലി ബോണസ്സ് 7000 രൂപ കൈയിൽ കിട്ടിയപ്പോൾ ”ഓ ആളുകൾ ഇങ്ങനെയാണല്ലേ വലുതാകുന്നത്“ എന്ന് മത്തായിക്ക് മനസിലായി.
അമ്മക്ക് രക്ഷകനായി, ബന്ധുക്കൾക്ക് സഹായമായി തലയുയർത്തി മത്തായി അങ്ങനെ നാട്ടിൽ വന്നു. വീണ്ടും തിരിച്ചുപോകുമ്പോൾ മത്തായിക്ക് ഒരു കുടുംബത്തിന്റെ നാഥൻ എന്ന സ്ഥാനം ഉറപ്പായി.
കമ്പനിയിൽ പത്ത്-പതിനഞ്ച് പണിക്കാരുണ്ട്. മത്തായി, മറ്റൊരു മലയാളി, മീററ്റിൽ നിന്നൊരു മന്ദബുദ്ധി, പിന്നെ ഇവറ്റകളെ മേയ്ക്കാൻ രണ്ട് ദില്ലി മേൽനോട്ടക്കാരും ചേർന്നതാണ് ബില്ലിങ്ങ് വകുപ്പ്. കമ്പനിയുടെ വിൽപ്പനക്കാർ ഇന്ത്യയുടെ തലങ്ങും വിലങ്ങും പാഞ്ഞ് നടന്ന് പള്ളിക്കൂടങ്ങളിൽനിന്ന് വിൽപ്പന ഒപ്പിച്ചെടുക്കും. വിൽപ്പന തരമാവാത്തിടത്ത്, ഓരോ പുസ്തകത്തിന്റേയും ഒരു കോപ്പി അയച്ചുകൊടുക്കാനുള്ള മേൽവിലാസ്ം തപ്പിയെടുത്ത് വരും. പുസ്തകത്തിന്റെ പേര്, എണ്ണം, വില, ഇളവ്, രൊക്കം മുതലായവ എഴുതിപിടിപ്പിക്കലാണ് മത്തായി വകുപ്പിന്റെ ചുമതല.
ഇതുകൂടാതെ, ചില ദിവസങ്ങളിൽ അൽപ്പം പോരായ്മയുള്ള ഒരു പണികൂടിയുണ്ട്. കമ്പനി ശിപായിമാർ നേരാനേരങ്ങളിൽ തപാലാപ്പീസ്സിൽ പോയി സേമ്പിളായി അയക്കേണ്ട പുസ്തകക്കെട്ടുകൾ സ്റ്റാമ്പൊട്ടിച്ച് ഒരു മുറിയിൽ സൂക്ഷിക്കും. ഈ പുസ്തകങ്ങൾ പുറത്തേക്കെടുക്കും മുമ്പ്, അയക്കുന്ന വിലാസം, സ്റ്റാമ്പ് വില എന്നിവ ഒരു കണക്കുപുസ്തകത്തിൽ ചേർക്കണം. മത്തായി വകുപ്പിന് തിരക്കുള്ള ദിവസങ്ങളിൽ ഈ പണി ശിപായിമാർ ചെയ്യും. ശിപായി വകുപ്പിന് തിരക്കുള്ള ദിവസം മത്തായി വകുപ്പും ഇത് കൈകാര്യം ചെയ്യും. മേൽപറഞ്ഞ പോരായ്മക്കുള്ള കാരണം, മത്തായിവകുപ്പിലുള്ളവർക്ക് അവരവരുടെ ഇരിപ്പിടം വിട്ട് ഗോഡൗവ്ണിൽ പോയി മേശയുടെ സഹായമില്ലാതെ ”എഴുതിതള്ളണം“. മാത്രമല്ല ശിപായിമാർക്ക് ചെയ്യാവുന്ന ഈ പണി മത്തായി വകുപ്പ് ചെയ്യുകയെന്നാൽ വെട്ടുകത്തികൊണ്ട് ഉള്ളി തൊലികളയുന്നപോലെയല്ലേ എന്ന ഒരു തോന്നലും.
നാട്ടിൽ പശുവിന് ഒരു വല്ലം പുല്ലരിയുന്നതിന്റെ ഏഴയലത്ത് വരില്ല ഈ പണി മത്തായിക്ക്. പക്ഷേ ഒരു കല്ലുകടി തോന്നിതുടങ്ങിയത് കുറച്ച് കഴിഞ്ഞാണ്. ഒരിക്കൽപോലും മീററ്റിൽനിന്നുള്ള മന്ദബുദ്ധി ഈ പണി ചെയ്തിട്ടില്ല. മന്ദബുദ്ധി എന്ന് വിളിക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല; മന്ദബുദ്ധിയാണെന്നതല്ലാതെ. മത്തായിയും കൂട്ടുകാരനും ഇതേപറ്റി കൂടുതൽ ചികഞ്ഞപ്പോൾ വളരെയധികം ചീഞ്ഞളിഞ്ഞ ഒരു അനീതിയുടെ കുരുപ്പുറത്താണ് തങ്ങൾ മാന്തിയതെന്ന് മനസ്സിലായി. മബു (മന്ദബുദ്ധി) മത്തായിയുടെ നാട്ടിലെ പറച്ചിൽ പോലെ ഒരു ”ബ്രാഹ്മണ്ണാനായിരുന്നു“. രണ്ട് മേൽനോട്ടക്കാരകട്ടെ ദില്ലിയിലെ ഏതോ താഴ്ന്ന ജാതിക്കാരും. ശിപായിമാർക്ക് തിരക്കുള്ള ഒരു ദിവസം മത്തായിയും കൂട്ടുക്കാരനും മുടക്കെടുത്തു. പിറ്റേദിവസം ചോദിച്ചറിഞ്ഞപ്പോൾ ഈ പോരായ്മ പണി ചെയ്തത് മേൽനോട്ടക്കാരായിരുന്നു എന്നും മബു ഇരിപ്പിടത്തിൽനിന്ന് ഇളകിയില്ല എന്നും അറിഞ്ഞു. അനീതികണ്ടാൽ പൊട്ടിത്തെറിക്കുന്ന ഒരു അന്തക്കേട് മത്തായി പേറികൊണ്ടിരുന്ന കാലമായിരുന്നു അന്ന്.
മത്തായി മുരണ്ടു, മനസ്സിൽ അലറി. മേൽനോട്ടക്കാരന് താക്കീത് കൊടുത്തു. ”ഇന്നു മുതൽ ഞാൻ ഈ പണി ചെയ്യില്ല“. പോരായ്മ പണിയാണ് മത്തായി ഉദ്ദേശിച്ചത്. മേൽനോട്ടക്കാരൻ ഉപദേശിച്ചുനോക്കി. ”മോനെ നിന്റെ പണി പോകും“. ”പോയാൽ പോട്ടേ, ഈ പണി ഒഴിച്ച് ബാക്കിയെല്ലാം ഞാൻ ചെയ്യാൻ തയ്യാറാ“. പോരാളിയുടെ പടപ്പുറപ്പാടിന്റെ പിന്നിലെ ചേതോവികാരം മേൽനോട്ടക്കാരന് മനസ്സിലായില്ല, മത്തായി മനസ്സിലാക്കികൊടുക്കാനുള്ള മൂഡിലുമല്ല. കൊക്ക് കൊണ്ടേ അറിയൂ എന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നാണ് മത്തായിയുടെ പക്ഷം. അങ്ങനെ ആ ദിവസം വന്നു. മേനേജർ മേൽനോട്ടക്കരനെ ഇന്റർകോമിൽ വിളിച്ചു. ”മത്തായിയെ അയക്കൂ“. മേൽനോട്ടക്കാരൻ കത്തിയെരിയുന്ന മത്തായിയുടെ കണ്ണിലേക്ക് ”പോകാമോ“ എന്ന യാചനയൊടെ നോക്കിയപ്പോൾ മത്തായി ചീറ്റി. ”ഇല്ല, ഞാൻ ചെയ്യില്ല“. അല്പം പരിഭ്രമത്തോടെ മേനേജരെ അറിയിച്ചു; ”മത്തായി വരില്ല എന്നു പറയുന്നു...“.
അല്പനിമിഷങ്ങൾക്കകം മറ്റൊരു ഇന്റർകോം. ”മത്തായിയെ ഡയറക്റ്ററുടെ മുറിയിലേക്കയക്കൂ“. പോരാളി മാറ് വിരിച്ച് നരിമടയിലേക്ക്.
”നീ ഈ പണി ചെയില്ല എന്ന് പറഞ്ഞോ?“
”ഉവ്വ്“
”ഗെറ്റൗട്ട്“
നരിയുടെ അലർച്ചയെ പിന്നിലാക്കി മത്തായി ഇരിപ്പിടത്തിലേക്ക്. ചോറ്റുപാത്രമുള്ള ബേഗെടുത്ത് പുറത്തിറങ്ങുമ്പോൾ മറ്റൊരു നിർദ്ദേശം ”ഡയറക്റ്റർ വിളിക്കുന്നു“. വീണ്ടും നരിമടയിലേക്ക് ചെന്നപ്പോൾ നരിയെ കണ്ടില്ല. ”എന്ത് പറ്റി മത്തായി? നിങ്ങളെപറ്റി നല്ലത് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ, എന്താണ് ഉണ്ടായത്?“
അനീതിയുടെ കപടമുഖം പിച്ചിചീന്താൻ മത്തായിയുടെ നെഞ്ച് കുതിച്ചു. പക്ഷേ ഇംഗ്ലീഷിലും ഹിന്ദിയിലും പിള്ളവാതം മാറാത്ത മത്തായിക്ക് കാര്യങ്ങൾ തുറന്നുകാട്ടാനായില്ല. ആരുടേയും ദയയും യാചിച്ചില്ല. നരി മേൽനോട്ടക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു ”ഞങ്ങൾ പോലും ഈ പണി എത്രയോ പ്രാവശ്യം ചെയ്യുന്നത് സാർ കണ്ടിട്ടില്ലേ“ ഇതിനെതിരെ മത്തായിക്ക് പറയാനുള്ളത് നെഞ്ചിൽ എരിഞ്ഞുപൊങ്ങി. ”സാർ ഈ പണി ചെയ്യാൻ എനിക്ക് ഒരു വിഷമവും ഇല്ല; പക്ഷേ എന്തുകൊണ്ട് ഇവർ ഒരിക്കൽപോലും മബുവിനെകൊണ്ട് ഈ പണി ചെയ്യിപ്പിക്കുന്നില്ല?“ പക്ഷേ ഈ ചോദ്യം ഒരിക്കലും പ്രുറത്ത് വന്നില്ല. അവസാനം നരി മൊഴിഞ്ഞു: "matthaayi, it means you are not loyal to company, you have to resign. Can't you carry on with the work?", "No". പിന്നെ എല്ലാം പെട്ടന്നായിരുന്നു. കണക്കപിള്ള മത്തായിക്ക് കിട്ടാനുള്ള തുക കണക്കാക്കി. 8000 രൂപ. അത് കീശയിലിട്ട് മത്തായി മുറിയിലേക്ക് മടങ്ങി. നേരം 4 മണി. സഹമുറിയന്മാരാരും ചേക്കേറിയിട്ടില്ല.
മുറിയിൽ ഒറ്റക്കിരുന്ന് ഉണ്ടായതെല്ലാം ആലോചിച്ചപ്പോൾ, പേടി തുടങ്ങി. നാളെമുതൽ പണിയില്ല. അമ്മയ്ക്ക് മുന്നിൽ വീരനായകനായി നിന്നതെല്ലാം ഇനി മാഞ്ഞുപോകില്ലേ. അന്തിക്ക് മുറിയന്മാർ വന്നുകേറിയപ്പോൾ പോരാളിയുടെ പോരാട്ടത്തിന്റെ കഥ വിഷമത്തോടെ കേട്ടു. ഞാൻ നാട്ടിലേക്ക് പോകുന്നുവെന്ന മത്തായിയുടെ തീരുമാനം മുറിയന്മാർക്ക് നന്നായി തോന്നിയില്ല. ”നാട്ടിൽ പോയി എന്ത് ചെയ്യാനാ, ഇവിടെതന്നെ എന്തെങ്കിലും നോക്കടാ?“
മത്തായി അനുസരിച്ചു. പിറ്റേന്നുമുതൽ ഹിന്ദുസ്ഥാൻ റ്റൈംസിൽ തപ്പൽ തുടങ്ങി. ഉടുത്തൊരുങ്ങി ചെല്ലുമ്പോൾ ഒരോ ഓഫീസിനുമുന്നിലും ഇംഗ്ലീഷും ഹിന്ദിയും കലപിലാ പറയുന്ന ചെറുപ്പക്കാരുടെ നീണ്ടനിര. നാളുകൾ നീങ്ങി, മത്തായിയുടെ വീട്ടിൽ ജോലിപോയ വിവരം അറിയിച്ചിട്ടില്ല. ദിവസങ്ങൾ മാസത്തിലേക്ക് നീങ്ങുന്ന ഒരു ദിവസം മറ്റൊരു ഓഫിസ്-കൂടികാഴ്ച്ചയിൽ തോറ്റ് മടങ്ങുമ്പോൾ ഒരു മലയാളി ശബ്ദം. ”ഞാനും തോറ്റു, ഈ ജോലി കിട്ടുമെന്ന് കരുതി. എനിക്ക് മറ്റൊരു ജോലി ശരിയായിട്ടുണ്ട്... പക്ഷേ അത് നേപ്പാളിലാ... എനിക്ക് പോകാൻ തോന്നുന്നില്ല...“. ഇതുകേട്ടപ്പോൾ മത്തായി ഉണർന്നു. മുങ്ങിതാഴുന്നവന് കിട്ടുന്ന കച്ചിതുരുമ്പിന്റെ വില മത്തായി അറിഞ്ഞു. ”നിങ്ങൾക്ക് വിഷമമില്ലെങ്കിൽ ആ ജോലി തന്നയാളിനെ ഞാൻ കണ്ടോട്ടെ?“ എന്ന് ചോദിച്ച് മത്തായി അയാളെ പിന്തുടർന്നു.
രണ്ടുപേരും മത്തായിയേക്കാൾ പ്രായം കുറഞ്ഞ പുതിയ മുതലാളിയുടെ മുന്നിലെത്തി. ശമരിയാക്കാരൻ മൊഴിഞ്ഞു. ”എനിക്ക് നേപ്പാളിൽ പോകാൻ പേടി തോന്നുന്നു, ആരും പരിചയക്കാരില്ല, നല്ല തണുപ്പാണെന്ന് കേൾക്കുന്നു...ഇയ്യാൾ പോകാൻ തയ്യാറാണെന്ന് പറയുന്നു...“ മത്തായിയെ നോക്കി അവൻ പറഞ്ഞുനിർത്തി. മത്തായി നീട്ടിക്കിട്ടിയ കയറിൽ ആഞ്ഞുപിടിച്ചു. ”ജോലിയില്ലാതെ ഒരു മാസത്തിലേറെയായി..., ഏത് നരകത്തിലേക്കും ഞാൻ തയ്യാറാ, സാർ“. മുതലാളി മത്തായിയെ മൊത്തം ഒന്നു ഉഴിഞ്ഞുനോക്കി മൊഴിഞ്ഞു. ”ഇയ്യാളെ നോക്കൂ, ഒരു റ്റീച്ചറുടെ ശരിയായ ലൂക്ക്, ആ ഒരു ഇരുത്തം വന്ന രീതി... താങ്കൾക്ക് അതില്ല...“ ഒന്നിനും കൊള്ളാത്തവനാണ് താൻ എന്ന് മോത്ത് നോക്കി പറയുകയാണെന്ന് മത്തായിക്ക് തോന്നിയെങ്കിലും പഴയ അന്തക്കേടിൽ കൈ പൊള്ളിയതിന്റെ ചൂട് മത്തായിയെ തളച്ചിട്ടു. ”നോക്കൂ, നിങ്ങൾ ഒറ്റക്കല്ലലോ, മത്തായിയും കൂടെയില്ലേ, എനിക്ക് നിങ്ങളേയാണ് കൂടുതൽ ആവശ്യം“ എന്ന യാചനയൊന്നും ശമരിയാക്കാരനെ ഏശിയില്ല.
അവസാനം മുതലാളി താത്പര്യത്തോടെ മത്തായിയോട് പറഞ്ഞുതുടങ്ങി. ”ഞങ്ങൾ നിങ്ങളെ കമ്പ്യൂട്ടറിൽ പയറ്റിക്കും, അതു കഴിഞ്ഞാൽ ഞങ്ങൾ കരാറെടുത്ത നേപ്പാളിലെ ഇംഗ്ലീഷ് പള്ളിക്കൂടങ്ങളിൽ നിങ്ങൾ കമ്പ്യൂട്ടർ പഠിപ്പിക്കണം...“. മത്തായി റാൻ മൂളി. ”നിങ്ങൾ അവിടെ ഹിന്ദി പറയരുത്, ഇംഗ്ലീഷ് മാത്രം... ഡൽഹിയിൽ നിന്ന് സുനൗലിയിലേക്ക് ബസ്സുണ്ട്, 24 മണിക്കൂർ. അവിടെ നിന്ന് അതിര് കടക്കുക. 1200 രൂപ ഇന്ത്യൻ പിന്നെ താമസസ്ഥലവും ഞങ്ങൾ തരാം. ഈ അഡ്രസ്സിൽ ബന്ധപെടുക. നന്നായി വരട്ടെ!“
വെയ്റ്ററായിരുന്നപ്പോൾ നേരിട്ട മാനക്കേടിനു ശേഷം മത്തായി ഇംഗ്ലീഷിന്റെ തറവാട്ടിൽ കയറിനിരങ്ങിയിരുന്നത് ആരും അറിഞ്ഞിരുന്നില്ല. ആരോടും ഒന്നു പയറ്റിനോക്കാനും പറ്റിയിരുന്നില്ല. എല്ലം ഉള്ളിലൊതുക്കിയിരുന്നു. ആദ്യമായി പുതിയ മുതലാളിയോട് തന്റെ വായിലൂടെ ഈ ഇംഗ്ലീഷ് മതിയാവുമോ ഈ പണിക്ക് എന്ന് ചോദിച്ചപ്പോൾ ”ഓ ഇതൊക്കെ ധാരാളം“ എന്ന മറുപടി പക്ഷേ കുളിരുകോരിയിട്ടില്ല മത്തായിയുടെ മനസ്സിൽ. കാരണം അതുവരെ കാണാത്ത കമ്പ്യൂട്ടർ അതുവരെ തീണ്ടാത്ത ഇംഗ്ലീഷിൽ കുട്ടികൾക്ക് പറഞ്ഞുക്കൊടുക്കുന്നത് താൻ പണ്ട് കണ്ടിരുന്ന സ്വപ്നത്തിലെപോലെ വായുവിൽ നടക്കലല്ലേ.
ഒരു മാസത്തിലേറെ പണിയില്ലാതെ നടന്ന മത്തായി അനുഭവിച്ച വേദന ഒന്നു ശമിച്ചു. 1340 രൂപയിൽ തുടങ്ങിയ ശമ്പളം 2100 രൂപയായി വളർന്ന് പയറ്‌മണിപോലെ കഴിഞ്ഞിരുന്ന മത്തായിക്ക് ഇപ്പൊഴത്തെ 1200+താമസം ദു:ഖമുണ്ടാക്കിയില്ല. വീട്ടിൽ ജോലിപോയതോ ഒന്നര മാസതോളം തെണ്ടിതിരിഞ്ഞതോ അറിയിച്ചിരുന്നില്ല. തൊയിരക്കേടല്ലാതെ മറ്റൊന്നും അതുകൊണ്ടുണ്ടാവില്ല എന്നറിവ്.
മുറിയന്മാരുടെ യാത്രയയപ്പോടെ മത്തായി ബസ്സ് കയറി. ഭാഗ്യത്തിന് തൊട്ടടുത്തിരുന്നത് ഒരു നേപ്പാളി ചെക്കൻ. അതിരുകടത്തിതരാമെന്ന് അവൻ ആശ്വസിപ്പിച്ചു. ഭാണ്ഡക്കെട്ടായി തുണിക്കെട്ടുകളും കുറിപ്പുകളെഴുതിയിരുന്ന ഒരു പഴയ നോട്ടുപുസ്തകവും ഒരു കാവിമുണ്ടും മാത്രമുണ്ടായിരുന്നതുകൊണ്ട് പാലായനം എളുപ്പമായിരുന്നു. പിറ്റേന്ന് 11 മണിയോടെ സുനൗലിയിൽ വണ്ടിയിറങ്ങി നടന്നു. അതിരിലേക്ക്, കൂടെ ചെക്കനുമുണ്ട്. പരന്ന് വിശാലമായ പാടങ്ങളുടെ അകലങ്ങളിലെവിടെയൊ തെളിഞ്ഞ മാനം ഉമ്മവെച്ചു.
അതിരുകാവൽ തെണ്ടികൾ (BSF) തോക്കും നീണ്ട മുളങ്കോലുമായി വന്ന് കടുത്ത വക്കുകളോടെ കാശിനു് തെണ്ടി. അതുകഴിഞ്ഞപ്പോൾ വരുമാനപിരിവു തെണ്ടികൾ (Income Tax) മീശപിരിച്ച് കാശിന് തെണ്ടി. ചെറിയ ഭാണ്ഡക്കെട്ട് തുറന്ന് കാണിച്ചപ്പോൾ മണ്ണെണ്ണ മണത്ത അട്ടയെപ്പോലെ അവർ മത്തായിയെ വിട്ട് അടുത്ത ഇരയെതേടി. സൈക്കിൾറിക്ഷകൾ പോലിസിനെ ഒഴിവാക്കി തരാം എന്ന് പറഞ്ഞ് ഓരോ യാത്രക്കാരനെയും പോലിസിന് മുമ്പിൽ കൊണ്ടുപെടുത്തും. അവരുടെ നിത്യക്കച്ചോടം ഇതാണെന്ന് അറിയാത്ത പാവങ്ങളിൽ തന്നെ പെടുത്താതിരുന്നത് ആ നേപ്പാളിച്ചെക്കനായിരുന്നു.
അട്ടശല്ല്യങ്ങൾ കഴിഞ്ഞ് അവർ കാലുക്കുത്തിയത് ആരുടെയുമല്ലാത്ത പച്ചമണ്ണിൽ (Noman's Land). ആളന്റെ വളഞ്ഞബുദ്ധികൊണ്ട് നീറാത്ത മണ്ൺ. അവന്റെ വരകൊണ്ട് വരുതിയിലാവാത്ത മണ്ൺ. അതിൽ ചവിട്ടി ഇടവും വലവും നോക്കിയപ്പോൾ ആ മുപ്പതടി വീതിയിലുള്ള മണ്ൺ കോലാഹലങ്ങളില്ലാതെ, വെറുക്കാതെ, വാരിപ്പുണരാതെ മത്തായിയോട് ഒതുക്കത്തിൽ പറഞ്ഞു, ”ഞാൻ നീയാണ്, തുടര്‌ന്നോളൂ...“
മത്തായി പിന്നെ കാലുവെച്ചു, മറ്റൊരു ബഹളത്തിലേക്ക്, ശമനമുള്ള ബഹളത്തിലേക്ക്, നേപ്പാളിലേക്ക്. പാവം പട്ടാളക്കാരോട് നേപ്പാളിചെക്കൻ എന്തോ പറഞ്ഞപ്പോൾ ഉപദ്രവിക്കാതെ മത്തായിയെ അകത്തേക്ക് വിളിച്ചു, ഒരു പുഞ്ചിരിയോടെ. പൊക്കാറ എന്ന മണ്ണിലേക്ക് ബസ്സിൽകയറി നീങ്ങിയപ്പോൾ ആ വരണ്ട അതിരുനാട്ടിലെ കാറ്റിൽ ഒരു അപ്പൂപ്പൻതാടിയായി മത്തായി മാറി. കാറ്റ്തെളിച്ച വഴിയേ ആ അപ്പൂപ്പൻതാടി ഒഴുകിയപ്പോൾ ചങ്ങലകളില്ലാത്ത ബന്ധുക്കളില്ലാത്ത കൂട്ടുകാരില്ലാത്ത ഒന്നുമില്ലായ്മയുടെ നിറവറിഞ്ഞു. താഴെ, പച്ചമുളച്ച അതിരില്ലാത്ത പാടങ്ങളും, കുട്ടികളും ആട്ടിൻകുട്ടികളും തത്തിക്കളിക്കുന്ന, കുറ്റിയിലെ കയറിൽ അയവെട്ടി കിടക്കുന്ന എരുമകളുള്ള ചെറുവീടുകളും, ലുങ്കിയെടുത്ത് തലേക്കെട്ടിട്ട ചിരിക്കുന്ന പെണ്ണുങ്ങളും മത്തായിയുടെ ചുണ്ടുകളെ തെളിഞ്ഞതാക്കി. നേരിയ തണുപ്പിലൂടെ വണ്ടി മുരണ്ടുകൊണ്ടിരുന്നു...
11/17/2010
നേപ്പാൾ മത്തായി
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 7:53 PM 2 മറുമൊഴികള്‍
പട്ടിക : നടന്ന വഴികള്‍
11/15/2010
പുറമ്പോക്കിലിറങ്ങിയ മത്തായി
നാട്ടിലെ പട്ടിണിയിൽ നിന്ന് ഓടാൻ അന്നൊക്കെ ബോംബെ ആയിരുന്നു എല്ലാവർക്കും തുണ. കോഴിക്കോട് കലാശാല എറിഞ്ഞുകൊടുത്ത കളരികുറിപ്പ് (B.Sc-Physics) ഒരു തുണക്കായി കയ്യിലെടുത്ത് മത്തായി ആദ്യമായി കാൽസ്സറായിയിൽ തീവണ്ടി കയറി. ഒന്നര ദിവസം കഴിഞ്ഞ് വണ്ടിയിറങ്ങുമ്പോൾ അമ്മവഴിയിലെ ഒരു ചേട്ടൻ കയ്യോടെ പൊക്കിയെടുത്ത് മൂപ്പരുടെ വീട്ടിൽ കൊണ്ടുവന്നിറക്കി.
സ്വപ്നങ്ങളിൽപോലും പേടിപെടുത്തുന്ന ഹിന്ദിയും ഇംഗ്ളീഷും ബോംബെയിൽ മത്തായിക്കു മുന്നിൽ എന്നും ഒരു വഴിമുടക്കിയായി തെറിവിളിച്ചു. മത്തായിയുടെ തല കുനിയൽ അങ്ങിനെയാണ് തുടങ്ങിയത്. വായതുറന്നൊട്ടഹസ്സിക്കാൻ, നാട്ടിലെപോലെ, ഇവിടെ പറ്റില്ല എന്നറിവ്, പച്ചിലക്കൂട്ടങ്ങളിലൂടെ മിന്നിതിളങ്ങി വരുന്ന പൊൻവെളിച്ചം കണ്ട് ഉമിക്കരിക്കൊണ്ട് പല്ലുതേയ്ക്കാൻ പറ്റില്ലെന്നറിവ്, വിശാലമായ മതിലുകളില്ലാത്ത പറമ്പുകളിൽ വീടുകളുടെ അതിർത്തികളറിയാതെ കയറുപൊട്ടിച്ച് പാഞ്ഞ്നടക്കൽ പറ്റില്ലെന്നറിവ്, കുളങ്ങളും പാടങ്ങളും മഴയിലും വെയ്യില്ലത്തും സ്വന്തമാക്കാൻ പറ്റില്ലെന്നറിവ്... തല കുനിക്കാനും, താനാരെന്ന് തിരയാനും, ഈ ഉലകം എന്തെന്നറിയാനും അന്നുതൊട്ട് മത്തായി തുടങ്ങി. എന്തും തന്റെ വരുതിലാണെന്ന തോന്നൽ, ആ തണ്ട്, എല്ലാം നാട് വിട്ടതോടെ വെള്ളം വീഴുമ്പോൾ കെട്ടണയുന്ന ചകിരികനലിന്റെ നീറ്റലോടെ കെട്ടടങ്ങി; താനൊറ്റയാണെന്ന പേടി കൂട്ടിനുണ്ടായത് മാത്രം ഒരാശ്വാസം. മീശ അപ്പോൾ കനം വയ്ക്കാനും തുടങ്ങിയിരുന്നു.
തത്ക്കാലം, ഹിന്ദി,ഇംഗ്ലീഷാദി കളരിയിൽ കാലുറക്കുംവരെ ഏത് പണിയെടുക്കാനും തയ്യാറാവണം എന്ന് ചേട്ടൻ; തയ്യാറായി മത്തായി. ബഹളത്തിൽ പായുന്ന ആളുകളും വണ്ടികളും വണ്ടക്കൻ കെട്ടിടങ്ങളും മത്തായിയുടെ ഉണ്ടക്കണ്ണുകളെ കൊത്തിവലിച്ചു. ചേട്ടന്റെ പലതരം താക്കീതുകൾ തലക്ക് മുകളിൽ പാഞ്ഞു. അവസ്സാനം പഴംകഥകൾ കാണിച്ചു തന്നപോലത്തെ ഒരു രാജകൊട്ടാരത്തിന്റെ മുന്നിലേക്ക്..."Ramada Inn - Palm Groove", ജുഹു കടൽക്കരയിൽ കറ്റേറ്റുകൊണ്ട് വിരിഞ്ഞു വിശാലയായി നിൽക്കുന്ന ഒരു മദാലസ സുന്ദരി. അവൾ പഞ്ചനക്ഷത്ര! വിരുന്നുകാരെ വിളിച്ചുകയറ്റി ഊട്ടിയുറക്കുന്നവൾ. മത്തായി ആഞ്ഞുവലിച്ചു പ്രാണവായു. ഇവളുടെ ഈ മുറ്റമടിക്കാൻ കിട്ടിയാൽപോലും അതു അറുതിയില്ലാത്ത ദൈവകൃപ. അതുവരെ കാണാത്ത വലിയ കാറുകൾ മയങ്ങിയുറങ്ങുന്ന അവളുടെ മാറിലൂടെ ചേട്ടന്റെ കൂടെ മുന്മുറിയിലേക്ക് കടന്നപ്പോൾ, ഭംഗിയോടെ തുണിയുടുത്ത് തൊപ്പി വെച്ച ആളുകൾ, ഇംഗ്ലീഷിന്റെ മുറുമുറുക്കലുകൾ, വായുവിൽ വാരിപുണർന്ന് നിൽക്കുന്ന ഇളംതണുപ്പുള്ള ചന്ദനമണം. ഹാ.. അടക്കിപിടിച്ച വായു മത്തായി മെല്ലെ ഒച്ചയുണ്ടാക്കാതെ മൂക്കിലൂടെ ഒഴുക്കിവിട്ടു. നാട്ടിലെ മഴ ചോരുന്ന കുടിലും ചാണകതറയും ഒരു നൊടിയിട മത്തായിയെ നോക്കി കണ്ണിറുക്കി; തനിക്കു കൈവന്ന ഈ സൗഭാഗ്യത്തിൽ അസൂയപൂണ്ട്.
ചേട്ടൻ ആരോടോ ഹിന്ദിച്ചു, ഞങ്ങൾ കുറച്ചുനേരം ആഴ്ന്നുപോകുന്ന ഇരിപ്പിടത്തിലമർന്നു. ഒരു മാന്യൻ വന്നു, കൈകൊടുത്തു, ഞങ്ങളെ അകത്തേക്ക് വിളിച്ചു. “ഞാൻ ഇവിടത്തെ ആൾകാര്യസ്ഥൻ, നാട്ടിൽ എന്തു വിശേഷം? ഇതാണല്ലേ നമ്മുടെ ആള്, എന്താ പേര്? സ്ദ്ഫ്ജസ്..ദ്സ്ഫ്സജ്...തൊവ്യ്‌വ്യൂർജ്വ്ഫൊദ്സ്ദ്” അവസാനം പറഞ്ഞത് ഇംഗ്ളീഷിലായതുകൊണ്ട് മത്തായിക്ക് മനസ്സിലാക്കേണ്ടി വന്നില്ല; കൺപോളകൾ മരം കോച്ചുന്ന തണുപ്പത്തെന്നപോലെ ഇടറിവിറച്ച് അന്തംവിട്ടുനിന്നു. വീണ്ടും ആൾകാര്യസ്ഥൻ തുടർന്നു. “മംഗളോം മനോരമേം വായിച്ച് നടന്നിട്ടുണ്ടാവുംല്ലേ, എന്താ ഒന്നും ഇംഗ്ളീഷിൽ പറയാത്തത്, മത്തായി? തന്നെ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ലല്ലോ?” വീണ്ടും തല കുനിഞ്ഞു. സുകുമാർ അഴീകോടിന്റെ തത്ത്വമസി, എസ്. രാധാകൃഷ്ണന്റെ ഭാരതീയ ദർശനം, ഉലകത്തിലെ എഴുത്തുനരികളെക്കുറിച്ചുള്ള അറിവ് ഇതെല്ലാം പേറിനടക്കുന്ന ഒരു പെരുത്ത ജന്തുവാണെന്ന് താനെന്ന് ആൾകാര്യസ്ഥന് അറിയില്ലലോ എന്ന വേദന ഇംഗ്ളീഷിന്റെ കാൽചുവട്ടിൽ കിടന്ന് പിടഞ്ഞു.
“ഒരു കാര്യം ചെയ്യൂ, ഭാഷ പഠിക്കുന്നതുവരെ വെയ്റ്ററായിട്ട് ഒന്നുരണ്ട് മാസം നിൽക്കൂ, അതുകഴിഞ്ഞ് നമ്മുക്ക് നോക്കാം, വിഷമം തോന്നല്ലേ, പ്ലീസ്. അടുത്ത ആഴ്ച ജോയിൻ ചെയ്യാം, കറുത്ത ഷൂസിട്ട് വരണം”. ആയിരം താമരകൾ ഒന്നിച്ചു വിരിയുന്നതുപോലെ മത്തായിയുടെ ഉള്ളു ചിരിച്ചു, “എത്ര കത്തുകൾ നട്ടിലേക്കെഴുതിയാലാ ഈ വിസ്മയങ്ങൾ വിവരിച്ച് തീരാ”. പലതും മനസ്സ് വരച്ചുവച്ചു.
അടുത്ത ആഴ്ച വന്നു. കുളിച്ചൊരുങ്ങി മത്തായി ഒറ്റക്ക് ആൾകാര്യസ്ഥന്റെ മുന്നിലെത്തി. തെളിയാത്ത മുഖം മൂപ്പർക്ക്, അതുകണ്ട് മത്തായിയുടെ മനസ്സ് കനത്തിടിഞ്ഞു. “സോറി, മത്തായി...ഹ്‌ംം.. കുവൈറ്റ് യുദ്ധം കാരണം, കച്ചോടം ഒന്നും ഇല്ല.. എന്താ ചെയ്യാ...എന്തായാലും അടുത്ത ആഴ്ച നമ്മുക്ക് ശരിയാക്കാം, കേട്ടോ”. ആവുന്നത്ര സമാധാനിപ്പിച്ച് അയാൾ ആ കൂറ്റൻ കൊട്ടാരത്തിന്റെ മുറികളൊന്നിലേക്ക് മറഞ്ഞു.
ഏതോ നാട്ടിൽ കിടക്കുന്ന സദ്ദാം ഹുസൈൻ ഇത്തിരിപോന്ന കുവൈത്തിനെ പിടിച്ചതിന് മത്തായിയുടെ അന്നംമുടങ്ങുന്നതിന്റെ കാര്യം പാവം മത്തായിക്ക് മനസ്സിലായില്ല. പഞ്ചനക്ഷത്രങ്ങളിൽ നടക്കുന്ന കച്ചവട ചേരലുകൾ, കടലുകൾക്കപ്പുറത്തും ഇപ്പുറത്തും നടക്കുന്ന തീരുമാനങ്ങൾ, അടവുകൾ തയ്യാറാക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ.. ഇതൊന്നും പശുവിനെ കറന്നും കൈകോട്ട് കിളച്ചും നടന്ന മത്തായിക്കറിയില്ലലോ, ഡിഗ്രീ പഠിച്ചെങ്കിലും. ഒരു വലിയ ഹോട്ടലിൽ പാത്രം കഴുകുന്നതിൽ പോലും കൈകടത്തുന്ന സദ്ദാം ഹുസൈനെ മത്തായി മാപ്പ് കൊടുത്ത് അലറിപരക്കുന്ന തിരക്കിൽ അലിഞ്ഞ് ചേരുമ്പോൾ കുനിഞ്ഞ തലയിൽ നിറങ്ങളെല്ലാം കറുപ്പും വെളുപ്പുമായി മാറുന്നുണ്ടായിരുന്നു.
അടുത്ത ആഴ്ച വീണ്ടും വന്നു. കറുത്ത ഷൂസിട്ട് മത്തായി. ആൾകാര്യസ്ഥൻ, മത്തായിയെ കൂട്ടികൊണ്ടുപോയി, പല വരാന്തകളിലൂടെ, പല വാതിലുകളുടെ മുന്നിലൂടെ, പല കോണികളിലൂടെ... അവസാനം ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലേക്ക് മത്തായിയെ ആൾകാര്യസ്ഥൻ ഏൽപ്പിച്ചു. വിശാലമായ ഒരു മുറിയിൽ വലിയ വട്ടകുടുക്കുകളുള്ള ചുകന്ന മുഴുക്കയ്യൻ കോട്ടിട്ട കുറച്ചു ചെറുപ്പക്കാർക്ക് കറുത്ത കോട്ടിട്ട ഒരുവൻ ഏതോ വരാനിരിക്കുന്ന യുദ്ധത്തെ എങ്ങിനെ നേരിടണമെന്ന് പഠിപ്പിക്കുകയാണോ എന്നു തോന്നി മത്തായിക്ക്.
“കാലങ്ങൾക്ക് ശേഷം നമ്മുക്ക് കിട്ടുന്ന ഒരു പരിപാടിയാണ്, എല്ലാവരും നന്നായി ഇംഗ്ലീഷിൽ സംസാരിക്കണം, ചുറുചുറുക്കോടെ, ചിരിച്ചുകൊണ്ടു പണി ചെയ്യണം...” അയാൾ പറഞ്ഞതിന്റെ ഏകദേശം രൂപം മത്തായിക്ക് മനസിലായി. റോഡ് കാണാത്ത ആടിനെ പണ്ട് “ചവിട്ടിക്കാൻ” മത്തായി കൊണ്ടുപോയതിന്റെ ഓർമ. ഏത് പാടത്തും പറമ്പിലും അനുസരണയോടെ തന്റെകൂടെ വന്നിരുന്ന ആട്, റോഡിൽ കാലുകുത്തിയതും പാറപോലെ ഉറച്ചുപോയി. ഇന്ന് ആ ആടായോ താൻ? ആരോ തന്റെ കഴുത്തിലെ കയറിൽ ആഞ്ഞുവലിക്കുന്നു. ആടിനേപോലെ ഉറച്ചു നിൽക്കാൻ പറ്റിയില്ല; വലിക്കുന്നത് മത്തായിയല്ലലോ!
കറുത്ത കോട്ടിട്ടവൻ, സ്റ്റിവൊഡ് (Steward), അവനു മുകളിൽ കേപ്റ്റൻ (Captain). വിരുന്നു സൽക്കാരം ഭംഗിയാക്കാൻ വെയ്റ്റർമാരായ മത്തായിയേയും കൂട്ടത്തെയും മേയ്ക്കുന്നവർ, Ramada Inn എന്ന വിരുന്നുസൽക്കാരപ്രിയയുടെ ഞെരമ്പുകളിലെവിടെയോ തുടിക്കുന്ന ചോരയിൽ അവർ അലിഞ്ഞുചേർന്നു.
മേലങ്കിയണിഞ്ഞ മത്തായിയോട് കൂട്ടങ്ങൾ ഓരോന്ന് പറഞ്ഞുകൊടുത്തു: ചിരിയ്ക്കാൻ, എങ്ങനെ പാത്രങ്ങൾ പിടിക്കണം, thank you എങ്ങനെ എപ്പോൾ പറയണം എന്നൊക്കെ. നിറഞ്ഞ വിരുന്നുമുറിയിൽ ചടങ്ങ് തുടങ്ങി. "go fast, quick, come here..." ശല്ല്യപെടുത്തുന്ന വാക്കുകളുടെ മുരൾച്ച, അലർച്ച. പേടിച്ചും വിറച്ചും വെള്ളം നിറച്ച ഗ്ലാസുകൾ നിരന്ന വലിയ തട്ടുകൾ താങ്ങി വിരുന്നുകാരുടെ മുന്നിലൂടെ വിളറിചിരിച്ച് മത്തായി... തലകുനിച്ച് അവശിഷ്ട്ടങ്ങൾ ഏറ്റുവാങ്ങി, വിയർത്ത്, കാലിടറി... കഴുകകണ്ണുകളോടെ കൂട്ടങ്ങളുടെ ചെയ്തികൾ വിലയിരുത്തുന്ന, നിർദ്ദേശിക്കുന്ന സ്റ്റിവൊഡും കേപ്റ്റനും...
എല്ലാം കഴിഞ്ഞപ്പോൾ കൂട്ടങ്ങൾ അവരുടെ കൂട്ടിൽ കയറി. വിലയേറിയ തീറ്റിസാധനങ്ങളിൽ ബാക്കി വന്നവ തിരഞ്ഞെടുത്ത്, ബാക്കി വന്ന പല തരത്തിലുള്ള ഛാരായങ്ങളുടെ രുചിയറിഞ്ഞ് ചടങ്ങുവേഷം അഴിച്ചുവച്ച് അവർ പുറത്തു വന്നു. മുക്കിയും മൂളിയും പുഞ്ചിരികൊണ്ട് മറുപടി പറഞ്ഞും മത്തായി 25 രൂപ കൂലിവേടിച്ച് 8 മണിക്കൂറുകൾ തീർത്ത് പുറത്തു കടന്നു. ഉൾവലിഞ്ഞ് മത്തായി വിടർന്ന കണ്ണോടെ നോക്കി. ഒന്നും കാണാനില്ല. കിനാവുകൾ, വിഷമങ്ങൾ, ചിരികൾ, നാട്ടുകാർ, മഴ, വെയിൽ... ഒന്നും ഇല്ല. തന്റെ കൂടെ പണിയെടുത്ത വെയിറ്റർമാരുടെ മുഴങ്ങി മുരളുന്ന ഇംഗ്ലീഷ് വാക്കുകൾ തലക്കുചുറ്റും. അവരൊക്കെ എന്തു പഠിച്ചു, എവിടെ പഠിച്ചു, എന്തു കടുത്ത തകർപ്പൻ ഇംഗ്ലീഷ്, ദൈവമേ!
അടുത്ത ദിവസം വീണ്ടും മത്തായി ഉടുത്തൊരുങ്ങി Ramada Inn ലേക്ക് കടന്നു കയറി. ചടങ്ങുകൾ തുടങ്ങുന്നതിനുമുമ്പ് കൂട്ടുപണിക്കാരോട് മെല്ലെ അവരുടെ കളരിമുറകളെപറ്റി ചോദിച്ചു. പല മറുപടികൾ, "8th failed, SSLC failed, 9th failed..." ഭാഗ്യത്തിന് ആരും മത്തായിയോട് അവന്റെ കളരിപയറ്റിനെപറ്റി ചോദിച്ചില്ല. തൊണ്ടതുറന്ന് ഒരു വാക്കെങ്കിലും ഇംഗ്ലീഷിലലറാൻ മത്തായി കൊതിച്ചു. പക്ഷേ കുനിഞ്ഞ തലക്കും നെഞ്ചിൻകൂടിനുമിടയിൽ ഇംഗ്ലീഷിന്റെ ഏങ്ങലടികൾ ചത്തുവീഴുന്നത് മാത്രം മത്തായി കേട്ടു; മുന്നോട്ട് നടക്കാൻ പല വഴികളും കണ്ടു.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 3:23 PM 5 മറുമൊഴികള്‍
പട്ടിക : നടന്ന വഴികള്‍
10/29/2010
മാസാദി വെള്ളി
നേരം വെളുത്തപ്പോൾ, അമ്മാമ്മ (അപ്പന്റെ അമ്മ) കൊരലുവിളിച്ച് തുടങ്ങി, “ടാ ഇന്ന് മാസാദി വെള്ള്യാ, കുമ്പസ്സാരിക്കാണ്ട് ഇങ്ങ്ട്ട് വന്നാ ചൂലുംകെട്ടാ പൊറത്ത്, ഏനിക്കറാ കെടന്നൊറങ്ങാണ്ട്”.
അഞ്ചിൽ പഠിക്കുന്ന മത്തായിക്ക് ഉറക്കം ധാരാളം മതിയായി. മുളംതൂണിൽ കെട്ടിത്തൂക്കിയ തകരപാത്രത്തിൽ നിന്ന് ഉമിക്കരിയെടുത്ത് പല്ലുതേക്കുമ്പോൾ നെഞ്ചിൽ ആധിയുടെ ഉമിത്തീ ആളിതുടങ്ങി. “ഇന്ന് എന്ത് നുണ്യാ പറയാ കരാത്ര അഛനോട്?”
“കരാത്ര” പള്ളീലെ വികാരിയഛൻ, വയസ്സൻ. മുൻകോപത്തിൽ ഒന്നാമൻ. പിള്ളേർക്ക് “ചെവിയാട്ടത്തിന്റെ” നിറകുടം. രണ്ട് ചെവിയും പിടിച്ച് തിരുമ്പി വട്ടത്തിലാടിച്ച് മണ്ടക്ക് നല്ല മുഴക്കമുള്ള മേട്ടംകൊടുത്തനുഗ്രഹിക്കുന്ന കരടി. സ്കൂളിന്റെയോ, പള്ളിയുടെയോ പരിസരത്ത് അഛനെ കണ്ടാൽ കുടലുവിറച്ച് ചൂളിപോകും ക്രിസ്ത്യാനി പിള്ളേര്.
നാലാം ക്ളാസ്സിൽ കുർബാന “കൈകൊണ്ട”തിൽ പിന്നെ “മനസ്സിൽകൊണ്ടു” നടക്കുന്ന ഭാണ്ഡകെട്ടാണ് കുമ്പസാരം.
“നമ്മൾ പാപികളായാണ് പിറക്കുന്നത്, ഈ പിറവിപാപത്തിൽ നിന്ന് നമ്മേ രക്ഷിക്കാൻ കർത്താവ് കുരിശിൽ കിടന്ന് മരിച്ച് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ്, ശിഷന്മാർ മുഖേനെ തന്ന കൂദാശയാണ് കുമ്പസ്സാരം.” ഇങ്ങനെയൊരു ദുരിതം തരാനാണോ മൂപ്പര് കഷ്ട്ടപ്പെട്ട് ഉയിർത്തതെന്ന് മത്തായി മനസ്സിൽ പറയും. “സ്വർഗ്ഗത്തിൽ എല്ലാവരും കൂടി സ്വർഗ്ഗീയവിരുന്നിൽ പങ്കെടുത്ത്” തിന്ന് കുടിക്കാൻ തരമാവുമല്ലോ എന്നൊരാശ്വസം മൂലം ഇതെല്ലാം സഹിക്കുന്നു മത്തായി.
മത്തായിയുടെ പ്രശ്നം കുമ്പസ്സാരമാണ്. കുമ്പസ്സാരിക്കുമ്പോൾ അഛനോട് തെറ്റുകൾ ഏറ്റുപറയണം. കുമ്പസ്സാരക്കൂടിന്റെ ഒരു വശത്ത് ആൺകുട്ടികൾ, മറുവശത്ത് പെൺകുട്ടികൾ. കുമ്പസ്സാരക്കൂട്ടിൽ കരടിയെപോലെ മുരളുന്ന കരാത്ത്രഛൻ, ചെറിയ ഓട്ടകളുള്ള ജനലിലൂടെ മത്തായി നുണകൾ ഒന്നൊന്നായി പറയുമ്പോൾ മൂക്കുപൊടിയുടെ ഗന്ധം വമിക്കുന്ന അഛന്റെ മൂളലുകൾ. അഞ്ചാറ് തെറ്റുകളെങ്കിലും പറഞ്ഞില്ലെങ്കിൽ കരടി പുറത്ത് ചാടും, എല്ലാവരുടേയും മുന്നിൽ വച്ച് ചീത്തപറച്ചിലും ചെവിയാട്ടവും മതിയാവോളം കിട്ടും.
ക്ലാസ്സുകഴിഞ്ഞാൽ, ക്രിസ്ത്യാനി കുട്ട്യോള് കുമ്പസ്സാരിക്കണം, മാസാദി വെള്ളിയാഴ്ച്ച. കർശനം. മത്തായി പതിവ്‌പോലെ കൂട്ടുകാരോട് കുൂടിയാലോചിച്ചു. എല്ലാവരും അവരവരുടെ തെറ്റുകൾ പങ്കുവച്ചു, അതിൽ തരക്കേടില്ലാത്ത രണ്ടുമൂന്ന് തെറ്റുകൾ കിട്ടിയാൽ മത്തായിക്ക് സന്തോഷം. പിന്നെ രണ്ടുമൂന്ന് നുണകൾ മത്തായിക്ക് സ്വന്തം ഉണ്ടാക്കാൻ പറ്റും. എല്ലാംകൂടി അഞ്ചാറെണ്ണം തികച്ചാൽ കുമ്പസ്സാരം കഴിഞ്ഞ് തടികേടുകൂടാതെ രക്ഷ്പ്പെടാം.
മുമ്പൊരിക്കൽ കുമ്പസ്സാരിക്കുമ്പോൾ മത്തായി പറഞ്ഞു “അമ്മയോട് നുണപറഞ്ഞു, അനിയനെ തല്ലി, പഠിക്കാതെ സ്കൂളിൽ പോയി, കഴിഞ്ഞു”. തെറ്റുകൾ നിരത്തികഴിഞ്ഞാൽ പോലീസ്സുകാർ വാക്കിട്ടോക്കിയിൽ “ഓവർ” എന്നു പറയുന്നതുപോലെ “കഴിഞ്ഞു” എന്നു പറയണം. അപ്പോൾ കരടി മുരണ്ടു, “കഴിഞ്ഞോ, ഇനീം ആലോയിക്കടാ, പറയടാ”. അത് കേട്ടാൽ മത്തായിക്ക് വിറയൽ തുടങ്ങും, “എന്തു തെറ്റു ചെയ്തൂന്നാ പറയാ ദൈവമേ, വേദേശം പഠിച്ചില്ല...”. “അത് പഠിക്കാതെ സ്കൂളിൽപോയി എന്ന് പറഞ്ഞപ്പോൾ കഴിഞ്ഞില്ലേ, വേറെ പറയടാ”.
ഈ പെടാപ്പാട് അറിഞ്ഞകാരണം തെറ്റുകളുടെ പട്ടിക മുന്നേ ചിന്തിച്ചു തുടങ്ങും. കുറൊച്ചൊക്കെ ഒപ്പിച്ചെടുത്തു. “പാൽപ്പൊടി കട്ടു”, “കുടുംബപ്രാർത്ഥനക്കിടക്ക് ഉറങ്ങി”,“ചേട്ടനായി തല്ലൂടി”, “അമ്മയെ സഹായിച്ചില്ല”. പക്ഷേ പട്ടികയിൽ ഇനിയും വേണം. കൂട്ടുകാരോട് അവരുടെ തെറ്റുകളുടെ പട്ടികയിൽനിന്നും തനിക്ക് വല്ലതും കിട്ടുമോ എന്നു നോക്കി. നല്ല തരക്കേടില്ലാത്ത “തെറ്റ്” ഒന്നും കിട്ടിയില്ല. രാവിലെ മുതൽ മത്തായി തെറ്റുകൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു. ഒരു തെറ്റുകൂടെ കിട്ടാൻ ആവുന്നത്രെ ആലോയിച്ചു. നാലരക്കുള്ള ബെല്ലടിച്ചു, ക്ലാസ്സു കഴിഞ്ഞു. പള്ളിയിലേക്ക് പോയി. കുട്ടികളെല്ലാവരും അഛൻ വരുന്നതു വരെ കളിക്കും. പക്ഷേ മത്തായിക്ക് ഒരു തെറ്റ് കൂടി കിട്ടണം, പട്ടിക തികയ്ക്കാൻ.
അത്ര നല്ല രസത്തിലല്ലാത്ത ക്ലാസിലെ ഒരുത്തനെ, കളിക്കിടയിൽ പോയി തെറിപറഞ്ഞു. അവൻ ഈ പെട്ടെന്നുള്ള തെറിവിളിയെ കാര്യമാക്കി. കൈരണ്ടും അരയിൽകുത്തി കാലുവിരിച്ച് “ദൈര്യണ്ടെങ്കി മൂക്ക് തൊടറാ” എന്നായി. മത്തായി കുരിശ്ശുചുമക്കാൻ തീരുമാനിച്ചു, മൂക്ക് തൊട്ടു, ട്ടപാ ട്ടപാന്ന് അടിപൊട്ടി, എല്ലൻ മത്തായി നിലത്തു വീണു. പിടെഞ്ഞെഴുന്നേറ്റു. തല്ലു കഴിഞ്ഞു. അപ്പോഴേക്കും കരാത്ത്രഛൻ കുമ്പസ്സാരിപ്പിക്കാൻ പള്ളിയിലെത്തി.
മത്തായിക്ക് സമാധാനായി. തികഞ്ഞ ശാന്തതയോടെ അവൻ കുമ്പസ്സാരകൂടിന്റെ ആണ്‌കുട്ടികളുടെ വരിയിൽ നിന്നു. അടിയുടെ വേദനയുണ്ടെങ്കിലും, പറയാൻ ഒരു തെറ്റുകൂടെ കിട്ടിയതിന്റെ സന്തോഷം അവന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 4:07 PM 1 മറുമൊഴികള്‍
പട്ടിക : നടന്ന വഴികള്‍
1/04/2008
ഇംഗ്ലീഷ് നായാട്ട് by മത്തായി
കോഴിക്കോട് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ഉത്തരകടലാസ്സ് നോക്കുന്ന ഗുരുക്കന്മാര്‍ എന്നും കരയും. മൊഴിഭംഗിക്കും, മൊഴികളുടെ ശരിയായ പ്രയോഗത്തിനും തെറ്റാത്ത അക്ഷരങ്ങള്‍ക്കും കൊടുക്കേണ്ട മാര്‍ക്കുകള്‍...പട്ടിണി താണ്ഡവമാടുന്ന എത്യോപിയ ഉത്തരകടലാസില്‍... നൂറില്‍ രണ്ടോ മൂന്നോ മിടുക്കന്മാര്‍ പഠിച്ചെഴുതും, അറുപതോ എഴുപതോ പേര്‍ എയ്ഡ്‌സ് (AIDS)പരക്കുന്ന വേഗത്തില്‍ അവരെ പകര്‍ത്തും, ശേഷിക്കുന്ന ഇരുകാലികളുടെ ഉത്തരകടലാസ്സ് കണ്ട് ഉള്ളുനൊന്ത് കരയുന്ന മാഷ്‌ന്മാരെ കണ്ട് മത്തായിയുടെ ഉള്ളും നോവും. ഈ അവസാനത്തെ ഇരുകാലികളുടെ കൂട്ടത്തിലാണ് മത്തായി. വീട്ടിലെ പട്ടിണിയും, ചൂരലിന്റെ ചൂടും കാരണം മിടുക്കനായില്ല, ധൈര്യമില്ലാത്തതിനാല്‍ പകര്‍പ്പ്‌തന്ത്രം അറിഞ്ഞില്ല. ശോഷിച്ചു വരണ്ട അവന്റെ തലയില്‍ വീണ അറിവോ, തീയില്‍ വീണ പേപ്പറുപോലെ കത്തിചുരുങ്ങി.
മത്തായിക്കറിയാം is ന്റെ ഭൂതകാല രൂപമാണ് was, are ന്റെ were, has ന്റെ had, my name is matthaayi എന്നാല്‍ "എന്റെ പേര് മത്തായി" എന്നൊക്കെ. പക്ഷേ, is ഉം was ഉം എവിടെ വീശണമെന്നോ, has ഉം had ഉം വച്ച് ഒരു വരി തന്റേതായി വാര്‍ക്കാനോ കോളേജിന്റെ പടിയിറങ്ങുമ്പോള്‍ ആ പാവത്തിനറിയില്ല. പരാതിയുമില്ല. കൂട്ടത്തില്‍ കൂടുന്ന കൂട്ടുക്കാര്‍ക്കും മറിച്ചൊരവസ്ഥയില്ലാത്തതിനാല്‍ അവന്‍ അപ്പോഴെല്ലാം ശാന്തനുമായിരുന്നു. തന്റെ അയല്‍ക്കാരുടെ മുന്‍പില്‍ "ഞനൊരു ഡിഗ്രിക്കാരന്‍" എന്ന് പറഞ്ഞ് നെഞ്ചുയര്‍ത്താന്‍ മോഹിക്കുമ്പോഴെല്ലാം ആരോ മണ്ടക്ക് മേടുന്ന പോലൊരു തോന്നല്‍ പൊന്തിവരും. "ഇതാണോ ഡിഗ്രി? ലോകത്തിലെ ബാക്കി ഡിഗ്രിക്കാരൊക്കെ എന്നെപോലെ തന്നെയാണോ?" പിന്നെ സ്വയം ആശ്വസിക്കും "അവരും എന്നെപോലെ തന്ന്യാവും ലേ"
ഈ ക്രമസമാധാനം തകര്‍ന്നു, കൊച്ചേട്ടന്‍ പേര്‍ഷ്യേന്ന് വന്നപ്പോള്‍. കൊച്ചേട്ടന്‍ അയലത്തുള്ള അഞ്ചുമക്കളുടെ അച്ചന്‍, കൂലിപണിക്കാരന്‍, രണ്ടുകൊല്ലംമുന്‍പ് പേര്‍ഷ്യക്ക് പോയിരുന്നു. വന്നപ്പോള്‍ നാഷ്‌ണല്‍ പനസോണിക്കിന്റെ ടേപ്പ് റെക്കോടും, ലേലാമു ലേലാ, കുര്‍ബാനി കുര്‍ബാനി എന്നൊക്കെ പാടുന്ന കേസ്സറ്റും, പിന്നെ എത്ര വലിച്ചുകെട്ടിയാലും അരയിലൊറക്കാത്ത പച്ചയും കറുപ്പും വരയുള്ള കള്ളിലുങ്കിയും കൊണ്ടുവന്നു.
ഒരു ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ കൊച്ചേട്ടന്റെ ഒരു മോന്‍ മത്തായിയോട് വീട്ടിലേക്ക് വരാന്‍ അച്ചന്‍ പറഞ്ഞൂന്നും പറഞ്ഞ് കൂട്ടികൊണ്ടുപോയി. ഡിഗ്രി പാസ്സായതിന്റെ മധുരം മാറാത്ത കാലം. ആ ചുറ്റുപാടിലെ ആകെയുള്ള മൂന്ന് ഡിഗ്രിക്കാരില്‍ ഒരാളാണ് താനെന്നൊരഹംഭാവം ഒരു തരിപോലും കാണിക്കാതെ മത്തായി, പേര്‍ഷ്യക്കാശിന്റെ തണ്ട് കാണിക്കാതെ, അഭിമാനത്തൊടെ ചിരിച്ചുക്കൊണ്ട് കൊച്ചേട്ടന്‍. ഉമ്മറത്ത് കയറി ഇരിക്കാന്‍ പറഞ്ഞ് കൊച്ചേട്ടന്‍ തുടങ്ങി.
"നമ്മടെ നാട്ടിലൊരു ചെക്കന്‍ ഡിഗ്രി പാസ്സായീണ്ടേന്ന് ഞാനിപ്പ്‌ളാണ്ടോ അറിഞ്ഞത്. മത്തായിക്ക് ഇംഗ്ലീഷറിയാലോ." മത്തായി ഒന്നമര്‍ന്നിരുന്നു. ചിരി മാറി. തിരക്കില്ലാത്ത നാട്ടിലെ വെട്ടോഴിയില്‍ സൈക്കിള്‍ ചവിട്ടിപഠിക്കുമ്പോള്‍ ഒന്നരയുടെ ബാലകൃഷ്ണ എതിരേ വരുമ്പോഴുണ്ടാകുന്ന ഒരു വെപ്രാളം മത്തായിയുടെ ഉള്ളില്‍ പുകഞ്ഞുതുടങ്ങി.
കൊച്ചേട്ടന്‍ പറഞ്ഞു, "എന്റെ വിസ അടുത്ത രണ്ടാന്തീ തീരും. അതിന്‌മുമ്പ് അടുത്ത വിസ അയച്ചു തരണമ്ന്ന് എന്റെ പുത്യേ അറബാബിന് ഒരു കത്തെഴുതണം. ഇതണ് മൂപ്പര്‌ടെ വിലാസം".
ഒരു തുണ്ടു കടലാസ് തന്റെ മനസമാധാനം തകര്‍ക്കുന്നത് മത്തായി അറിഞ്ഞു. എല്ലാം കേട്ട് "ഞാന്‍ ശരിയാക്കി തരാം" എന്ന ഭാവത്തില്‍ മത്തായി തല താഴ്ത്തി അധികം ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ പടിയിറങ്ങി.
ജോലി കിട്ടാന്‍വേണ്ടിയുള്ള അപേക്ഷ, അവധിയെടുക്കാനുള്ള അപേക്ഷ, ഇതു രണ്ടിന്റേയും ഒരു പകര്‍പ്പാണ് മത്തായിക്ക് പയറ്റാനുള്ള ആകെയുള്ള ആയുധം. വീടിന്റെ തിണ്ണപ്പുറത്തിരുന്ന് പഴയ ഇംഗ്ലീഷ് നോട്ട്‌ബുക്കിന്റെ ഏടുകള്‍ മറിച്ച് മത്തായി പുറംലോകമെന്തെന്നറിയാതെ പണിതുടങ്ങി. രണ്ടില്‍നിന്നും വാക്കുകള്‍ മുറിച്ചെടുത്ത് അറബാബിനുള്ള കത്ത് ശരിയാക്കി. എത്ര വായിച്ചാലും, മഠത്തില്‍നിന്ന് കിട്ടുന്ന പാവങ്ങള്‍ക്കുള്ള (മത്തായിയുടെ കൂട്ടം) അമേരിക്കന്‍ ഉപ്പുമാവ് തിന്നുമ്പോഴുള്ള അവസ്ഥ-കല്ലുകടി. കൊച്ചേട്ടന് ഇംഗ്ലീഷ് അറിയില്ല എന്ന ഒരു മനസമാധാനത്തോടെ കത്ത് കൊടുത്തു.
ആ കത്തിന്റെ പിന്നീടുള്ള അവസ്ഥയോ, തുടര്‍നടപടികളേകുറിച്ചോ ഒന്നും മത്തായി അന്വേഷിക്കാന്‍ പോയില്ല. കൊച്ചേട്ടന്‍ വീണ്ടും പേര്‍ഷ്യക്ക് പോയീന്ന്മാത്രം മത്തായിക്കറിയാം. പക്ഷേ അന്ന് മത്തായി തീരുമാനിച്ചു. "ഞാന്‍ ഇംഗ്ലീഷ് പഠിക്കും, ഛേ നാണക്കേട്"
അങ്ങനെ ഇംഗ്ലീഷിനായുള്ള നായാട്ട് മത്തായി തുടങ്ങി, ഒരു ചെറിയ വ്യാകരണ പുസ്തകത്തിലൂടെ. എല്ലാ വാചകങ്ങള്‍ക്കും ഒരു നേരമുണ്ട് (tense). ഈ നേരങ്ങള്‍ മൂന്നാണ്, ഭൂതം, വര്‍ത്തമാനം, ഭാവി. ഈ ഒരോ നേരങ്ങള്‍ക്കും നാലു ചെറുനേരങ്ങളുണ്ട്. ഭൂതത്തിന്റെ ചെറുനേരങ്ങള്‍: simple past-ചെറുഭൂതം, past continuous-തുടര്‍ച്ചഭൂതം, past perfect-തികഞ്ഞഭൂതം, past perfect continuous-തികഞ്ഞ തുടര്‍ച്ചഭൂതം. അതുപോലെതന്നെ വര്‍ത്തമാനത്തിനും, ഭാവിക്കും നാലുവീതം ചെറുനേരങ്ങള്‍. മൊത്തം പന്ത്രണ്ട് ചെറുനേരങ്ങളില്‍ ഇംഗ്ലീഷ് വിലസിക്കുന്നു. മത്തായിയുടെ മണ്ട ഈ അറിവുകള്‍ മൊത്തിക്കുടിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉള്ളിലുറപ്പിച്ചു. വീണ്ടും പഠിച്ചു. ഓരോ ചെറുനേരത്തിന്റേയും കോലം നന്നായി നോക്കിക്കണ്ട് നെഞ്ചിലുറപ്പിച്ചു. നേരങ്ങള്‍ മാറുമ്പോള്‍ ചെയ്‌ത്തങ്ങള്‍(verbs)ക്കുണ്ടാകുന്ന മാറ്റങ്ങളും നോക്കിവച്ചു. ഉദാഹരണത്തിന്, ഭൂതത്തിന്റെ നാലുചെറുനേരങ്ങള്‍:
Raman went home:- simple past
Raman was going home:- past continuous
Raman had gone home:- past perfect
Raman had been going home:- past perfect continuous
ഹാ... ഇതുപോലെ ബാക്കി നാലും നാലും എട്ട് ചെറുനേരങ്ങളും പഠിച്ചു.
ചുരുക്കി പറഞ്ഞാല്‍, is/am/are, was/were, will be/shall be കഴിഞ്ഞാല്‍ ing ചെയ്‌ത്തങ്ങള്‍ വരുന്നത് കാണാം. അവ തുടര്‍ച്ചകളില്‍ പെടും. അതുപോലെ has/have/had ന്റെ കൂടെ ചെയ്‌ത്തങ്ങള്‍ വന്നാല്‍ അവ തികഞ്ഞ നേരങ്ങളില്‍പെടും. പിന്നെ has/have/had ന്റെ കൂടെ been ഉം ing ചെയ്‌ത്തങ്ങളും വന്നാല്‍ തികഞ്ഞ തുടര്‍ച്ചകളുമാവും. പിന്നെ ചെറുഭൂതത്തിനും, ചെറുവര്‍ത്താനത്തിനും ഒറ്റ ചെയ്‌ത്തങ്ങളേ ഉള്ളൂ(went-goes). ചെറുഭാവിക്ക് will/shall+ചെയ്‌ത്തം.
കഷ്ടപ്പെട്ടാണെങ്കിലും രണ്ട്-മൂന്ന് ദിവസങ്ങള്‍ക്കൊണ്ട് പന്ത്രണ്ട് ചെറുനേരങ്ങളുടെ കോലം ഉറപ്പിച്ചെടുത്തു. എല്ലാം ഉറപ്പായപ്പോള്‍ മത്തായിയുടെ നെഞ്ചുയര്‍ന്നു. ചിരി വിടര്‍ന്നു. കാരണം ഗ്രന്ഥകര്‍ത്താവ് എഴുതി, ഇംഗ്ലീഷിലെ എല്ലാ വരികളും ഈ പന്ത്രണ്ട് നേരങ്ങളില്‍ ഏതെങ്കിലുമൊന്നിലാണ് എന്ന്. ഇംഗ്ലീഷ്‌നെ ഇത്ര അനായാസേനെ കീഴ്‌പ്പെടുത്തിയതിന്റെ ലഹരി നുരഞ്ഞ്‌പൊന്തി. പുസ്തകത്തിന്റെ ശേഷിച്ച ഭാഗമൊന്നും അത്ര കാര്യമില്ലെന്ന് മത്തായി മനസിലാക്കി.
ഈ തകര്‍പ്പന്‍ നേട്ടം നടപ്പിലാക്കാന്‍ മത്തായിയുടെ ഉള്ള് വെമ്പി. കെട്ടിട ആശാരിത്തം(civil engineering) പഠിക്കുന്ന അനിയനോട് ഒരു ദിവസം മത്തായി പറഞ്ഞു. "നിനക്ക് ഇംഗ്ലീഷില്‍ വെല്ല സംശയങ്ങളുണ്ടെങ്കില്‍ എന്നോട് ചോദിച്ചോ, ഞാന്‍ പറഞ്ഞ്‌തരാം. ഞാന്‍ ഇപ്പോഴാണ് എല്ലാം മനസിലാക്കിയത്".
നിത്യവും കാണുന്ന ചേട്ടന്റെ മണ്ടയില്‍ അനിയന് അത്ര വിശ്വാസം തോന്നീല്ല്യ. പക്ഷേ മത്തായിയുടെ ഉറച്ച നിലപാട് കണ്ടപ്പോള്‍ അനിയന് ഒരു പാതി മനസ്സ്. ഇഷ്ടികകനമുള്ള ഒരു പുസ്തകമെടുത്ത് അവന്‍ ഒരു വരി വായിച്ച് കാണിച്ചുകൊടുത്തു. "The machine is sold at Rs.2500. ഇതിന്റെ അര്‍ത്ഥം എന്താ, നീ ഒന്ന് പറഞ്ഞേ?"
മത്തായി സൂക്ഷിച്ചുനോക്കി. ഒരു കാര്യം ഒറപ്പായി, സംഗതി വര്‍ത്തമാനമാണ്. പക്ഷേ ing ചെയ്‌ത്തമില്ലാത്തതിനാല്‍ തുടര്‍ച്ചവര്‍ത്തമാനമല്ല. has/have/had ഇല്ലാത്തതിനാല്‍ തികഞ്ഞവര്‍ത്താനവുമല്ല. is ഓ sells ഓ ഒറ്റക്കായിരുന്നെങ്കില്‍ ചെറുവര്‍ത്താനമായിരുന്നേനെ. ആ വരി തെറ്റാണെന്ന് പറഞ്ഞാല്‍ അനിയന്റെ വായീന്ന് പുളിച്ച തെറി കിട്ടുമെന്നും ഉറപ്പാ. ഈ വരിയുടെ ശരിയായ അര്‍ത്ഥമറിയാതെ മത്തായി അങ്ങനെ കുനികൂടി ഇരിക്കുമ്പോള്‍ അനിയന്‍ ഇഷ്ടിക വലിച്ചെടുത്ത് മടക്കി അകത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു. "ഇതൊക്കെ അറിയണമെങ്കില്‍ അത്യാവശ്യത്തിന് പഠിക്കണംഷ്ടാ, നീ വിചാരിക്കണത്ര എളുപ്പോന്നല്ലത്"
B.Sc പാസ്സായത് എങ്ങനെയാണ്, എന്തിനാണ്, ആര്‍ക്‌ക്‍വേണ്ടി എന്നൊക്കെ ആലോചിക്കുന്ന മുറിവേറ്റ ആ നായാട്ടുകാരന്റെ മുന്നില്‍ ഇരുള് നിറഞ്ഞ കാട് അവനെ കണ്ട ഭാവം പോലും നടിച്ചില്ല.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 6:06 PM 1 മറുമൊഴികള്‍
പട്ടിക : നടന്ന വഴികള്‍
1/02/2008
മത്തായിയും കണക്കും പിന്നെ വത്സലയും
അങ്ങനെ എല്ലാവരേയുംപോലെ മത്തായി സ്കൂളില്‍ ചേര്‍ന്നു. അപ്പന്റേയൊ അമ്മയുടേയൊ കൈയില്‍നിന്ന് അല്‍പ്പംപോലും ധൈര്യം ചൂരിനുപോലും അവന് കിട്ടിയില്ല, കാരണം അപ്പന്‍ പുറത്ത് ജോലിയില്‍, അമ്മ അമ്മായിയമ്മയുടെ കൈയിലെ മൂക്കില്‍പൊടി, മിണ്ടിയാല്‍ വലിച്ച് തുമ്മിതെറിപ്പിച്ചു കളയും. തറപറ പഠിച്ചു, ഒന്നേരണ്ടേ പഠിച്ചു, രണ്ടാംക്ലാസില്‍ വച്ച് ചൂരല് പിടിച്ച് കണക്ക് പഠിപ്പിക്കുന്ന "സിസ്റ്റിന്റെ" കൈയില്‍ നിന്ന് കണക്കിനോടുള്ള പേടിയും കിട്ടി. മൂന്നാംക്ലാസില്‍ മത്തായിയും വത്സലയും കണക്ക് ക്ലാസിന്റെ രോമാഞ്ചമായി. അത് ഇങ്ങനെ.
മൂന്നാംക്ലാസിലെ "സിസ്റ്റ്" ഫ്രാന്‍സീസിന് മത്തായിയുടെ ഉണ്ടക്കണ്ണിലെ കണക്കിനോടുള്ള പേടിയോട് ഒരുതരം വല്ലാത്ത ഹരമാണ്. അവരുടെ കൈയിലെ ചൂരലിന് ആറാടന്‍ പാകത്തില്‍ കാലിയായി കിടക്കുകയാണ് മത്തയിയുടെ മണ്ടയിലെ കണക്കിനുള്ള കളം. ആദ്യത്തെ രണ്ട് പീരിയഡ് കഴിഞ്ഞാല്‍ 10 മിനിറ്റിന്റെ വിശ്രമം. അത് കഴിഞ്ഞാല്‍ കണക്ക് ക്ലാസ് തുടങ്ങുകയായി. "സിസ്റ്റ്" ക്ലാസില്‍ എത്തുന്നതോടെ പതിവുള്ള കാഴ്ചക്ക് അമര്‍ത്തിപിടിച്ച ചുണ്ടുകളോടെ കുട്ടികള്‍ കാത്തിരിക്കുന്നു. "മത്തായീ", സിസ്റ്റിന്റെ ചുണ്ട് പിളര്‍ന്ന് വരുന്ന ആദ്യത്തെ ആ ശബ്ദം വെട്ടിമുറിക്കപെടാന്‍ പോകുന്ന രോഗിയുടെ മൂക്കില്‍ വയ്ക്കുന്ന കുളിരുള്ള ക്ലോറോഫോമിന്റെ പഞ്ഞിയാണവന്. പെട്ട്രൊമേക്സിന്റെ വെളിച്ചം കണ്ട തവളയുടെ ഗതിയാണവന് പിന്നീട്. മുന്നില്‍ കറുത്ത തട്ടമിട്ട് ആരാച്ചാരുടെ മൗനം നിറച്ച മുഖവുമായി "സിസ്റ്റ്" ഫ്രാന്‍സീസ്. അതിന് പിന്നില്‍ തൂക്കുമരംപോലെ തൂങ്ങിനില്‍ക്കുന്ന കറുത്ത വലിയ എഴുത്ത് പലക (the so called Blackboard). എഴുത്ത് പലകയുടെ വിരിഞ്ഞ മാറില്‍ തന്റെ തലയറുക്കാന്‍ "സിസ്റ്റ്" കരുതിവച്ച തിളങ്ങുന്ന കഠാര ഇങ്ങനെ കാണാം
34 x
7
-----
പതിവുപോലെ, ചൂരലിന്റെ തുമ്പിലൂടെ വരുന്ന കല്‍പ്പനയനുസരിച്ച് മേശയില്‍നിന്ന് ചോക്കെടെത്ത് മത്തായി തൂക്കുമരത്തിലേക്ക് നീങ്ങുന്നു. ഏതൊ വൃത്തിക്കെട്ട അക്കങ്ങളുടെ ഈ ഗുണിതകോപ്രായം എന്ന് തീരും എന്ന ആധിയോടെ അവന്റെ പിഞ്ചുകൈകള്‍ എഴുത്ത്‌പലകയുടെ തണുത്ത ഭീകരത അറിയുന്നു, ഒരു പാമ്പിനെ തൊട്ടപോലെ. നാലിനെ ഏഴ് ഗുണിച്ചെറിഞ്ഞാല്‍ ഏത് കുരുത്തംകെട്ട സന്തതി പുറത്തുവരും എന്നതിനെപറ്റി ഒരു ഗന്ധംപോലുമില്ലാത്ത അവന്റെ ചെവിയില്‍ "ങ്‌ഹും" എന്ന "സിസ്റ്റിന്റെ" കനത്ത ശബ്ദം. വിറക്കുന്ന വിരലുകള്‍ക്ക് പിന്നില്‍ അവനറിയാം അവന്‍ ഒരു മാലപടക്കത്തിന് തിരികൊടുക്കുകയാണെന്ന്. വിറക്കുന്ന വിരലുകളും, ഇറുകിചിമ്മിയ കണ്ണുകളും അവസാനം പെറ്റിട്ടു ആര്‍ക്കും വേണ്ടാത്ത ഒരു അക്കം, 5. ആദ്യം വെട്ടി ഒരു വെള്ളിടി, മനസ്സില്‍. പിന്നാലെ വന്നു പുറംതുടയില്‍ പൊള്ളുന്ന ഒരു കീറല്‍, അതിനും പിന്നാലെ വന്നു കൂടെപഠിക്കുന്നവരുടെ കൂട്ടച്ചിരി, അതിനും പിന്നാലെ തന്റെതന്നെ ഇടംകൈ അറിയാതെ ആ കീറലിന് ഒന്നു തലോടി, ഈ മര്‍ദ്ദനം തീര്‍ന്നില്ലെന്നറിയിക്കാന്‍. കണ്ണുനീര്‍ വന്നിട്ടില്ല. വരാറായിട്ടില്ല.
ചൂട്‌മാറാത്ത ആ 5നെ തുടച്ച്‌മാറ്റി അടുത്ത ഏതു അക്കമാണെഴുതേണ്ടതെന്ന് ഒരു വിധ്വാനെപോലെ അവന്‍ ചിന്തിച്ചു. വീണ്ടും വിറക്കുന്ന വിരലുകളും ഇറുകിച്ചിമ്മിയ കണ്ണുകളും പെറ്റിട്ടു...8. വെള്ളിടി പാഞ്ഞു മനസില്‍, ആദ്യം. പക്ഷേ പൊള്ളുന്ന കീറല്‍ വീണില്ല ഇളംതുടയില്‍. മനസ്സ് ഒരു നെടുവീര്‍പ്പിട്ടു ആഘോഷിച്ചു ഈ വിജയം. "ങ്‌ഹും" എന്ന അടുത്ത കനത്ത ശബ്ദം കേട്ട മനസ്സ് മത്തായിക്ക് കൊടുത്തത് വീണ്ടും ആര്‍ക്കും വേണ്ടാത്ത അക്കം 4. മാലപടക്കം പൊട്ടി. കണ്ണ്‍ നിറഞ്ഞു. തുടച്ചുമാറ്റി 4നെ. 6 എഴുതിനോക്കിയപ്പൊള്‍ വീണ്ടും മാലപടക്കം. കണ്ണു തുളുമ്പി. കൂടെപഠിച്ചവരുടെ ചിരി കുറഞ്ഞു. ഇനി മത്തായിക്കുവേണ്ടി കളയാന്‍ സമയമില്ലാത്തതിനാല്‍, "സിസ്റ്റ്" മൂന്ന് കീറലുകളുംകൂടി ചാര്‍ത്തി മുറുക്കിചുവപ്പിച്ചു അവന്റെ തുടയെ. ഏങ്ങികരച്ചിലോടെ കണ്ണീര്‍ മുഖത്തും കൈതണ്ടയിലും നനച്ച് മത്തായി അന്നത്തെ കുരിശുമരണം അവസാനിപ്പിച്ച് ബഞ്ചിലേക്ക് മടങ്ങുമ്പോള്‍ "വത്സലാ.." എന്ന നീണ്ട വിളി. അവളുടെ തലയിലും കണക്കിനുള്ള കളം എന്നും ഉണങ്ങികരിഞ്ഞതായിരുന്നു. അവളുടേയും കുരിശുമരണം കരച്ചിലിലോടെ തീരുമ്പോള്‍, "സിസ്റ്റ്" ഫ്രാന്‍സീസ് പുതിയ പാഠം തുടങ്ങുന്നു, അടുത്ത ദിവസത്തേക്കുള്ള മത്തായിയുടെ കുരിശ്.
പിന്നെയുള്ള ഏഴുകൊല്ലങ്ങളില്‍ കണക്കിനെക്കുറിച്ച് മത്തായിക്ക് ആധിയുണ്ടായിരുന്നില്ല്ല. കാരണം ആധിപ്പെടാന്‍ ഒന്നും ബാക്കിയില്ലായിരുന്നു, കണക്കില്‍. എല്ലാ കണക്ക് പരീക്ഷകള്‍ക്കും മൂന്നില്‍ കുറഞ്ഞ മാര്‍ക്കും, അനാഥാലയത്തില്‍ നിന്ന് വന്നിരുന്ന വത്സല എന്ന പെണ്‍കുട്ടിയും ആഴങ്ങളില്‍ മൂടപെട്ട വെറുംകല്ലുകളാണ്.
അരുളിയത് : [ വെളിച്ചപ്പാട് ] , നേരം : 7:56 PM 4 മറുമൊഴികള്‍
പട്ടിക : നടന്ന വഴികള്‍